Tuesday, December 18, 2018

വിജയൻറെ യാത്രകൾ

എന്റെ അച്ഛന്റെ മകനാണ് ഞാൻ എന്ന് പറയുമ്പോൾ എന്റെ  അച്ചന്റെ അനുഭവവും  എന്റെ അനുഭവവും കൂട്ടിയെടുക്കുന്ന ആളല്ല ഞാൻ; മറിച്ച് എന്റെ അനുഭവത്തിൽനിന്നു എന്റെ അച്ഛന്റെ അനുഭവത്തെ കുറച്ചു കഴിയുമ്പോൾ ബാക്കിയാകുന്നതാണ് ഞാൻ. അച്ഛൻ സഞ്ചരിച്ച ദൂരത്തിൽനിന്നു ഞാൻ സഞ്ചരിച്ച ദൂരം കുറച്ചുകഴിഞ്ഞും വല്ലതും ബാക്കിയുണ്ടെങ്കിൽ അതാണ് ഞാൻ.

ഓ വി വിജയൻറെ കഥാപാത്രങ്ങൾ പലരും അവരുടെ നാടുകൾവിട്ടുപോകുന്നവരാണ്, ഒരു മനുഷ്യന് എത്തിപ്പെടാവുന്ന അകലങ്ങളിൽ പോയി നിൽക്കുന്നവരാണ്. പക്ഷെ അവരൊക്കെ തിരിച്ചു വരുന്നു. രവി ഏകനായ ദൂരം മുഴുവൻ സഞ്ചരിച്ചിട്ടും ഗ്രാമത്തിൽ തിരിച്ചെത്തുന്നു, കുഞ്ഞുണ്ണിയെത്തുന്നു, താപസചന്ദ്രൻ നഗരത്തിൽ നദിക്കരെ ദുർഗ്ഗയുടെ സംരക്ഷണത്തിൽ കിടന്നുറങ്ങുന്നു.

അവർ സഞ്ചരിച്ചെത്തിയ ദൂരങ്ങളിൽ നിലനിന്നുപോകാൻ അവർക്കു കഴിയുന്നില്ല എന്നതാണ് വാസ്തവം. അവരുടെ അസിനാറ്റി ദൂർത്തോടൊപ്പം അവർ സഞ്ചരിച്ച ദൂരം കൂടെ കൂട്ടിയാൽ അവരവിടെ നിന്നേനെ, അതിലും മുകളിലായി നിന്നേനെ. പക്ഷെ അത് കുറക്കേണ്ടി വരുന്നു എന്നതാണ് സത്യം. അവർക്കും അടുത്ത തലമുറക്ക് കുറച്ചുകൂടി മുൻപോട്ടു പോകാമായിരിക്കും.

ഈ ദൂരം, കുറയ്‌ക്കേണ്ട ദൂരത്തെ കഴിഞ്ഞും സഞ്ചരിച്ചു ചിലതൊക്കെ ബാക്കിവയ്ക്കാനാകുക എന്നതാണ് മനുഷ്യന്റെ വെല്ലുവിളി. അത് മുൻപിൽ വയ്ക്കുകയാണ് വിജയൻ ചെയ്യുക.