Tuesday, December 18, 2018

വിജയൻറെ യാത്രകൾ

എന്റെ അച്ഛന്റെ മകനാണ് ഞാൻ എന്ന് പറയുമ്പോൾ എന്റെ  അച്ചന്റെ അനുഭവവും  എന്റെ അനുഭവവും കൂട്ടിയെടുക്കുന്ന ആളല്ല ഞാൻ; മറിച്ച് എന്റെ അനുഭവത്തിൽനിന്നു എന്റെ അച്ഛന്റെ അനുഭവത്തെ കുറച്ചു കഴിയുമ്പോൾ ബാക്കിയാകുന്നതാണ് ഞാൻ. അച്ഛൻ സഞ്ചരിച്ച ദൂരത്തിൽനിന്നു ഞാൻ സഞ്ചരിച്ച ദൂരം കുറച്ചുകഴിഞ്ഞും വല്ലതും ബാക്കിയുണ്ടെങ്കിൽ അതാണ് ഞാൻ.

ഓ വി വിജയൻറെ കഥാപാത്രങ്ങൾ പലരും അവരുടെ നാടുകൾവിട്ടുപോകുന്നവരാണ്, ഒരു മനുഷ്യന് എത്തിപ്പെടാവുന്ന അകലങ്ങളിൽ പോയി നിൽക്കുന്നവരാണ്. പക്ഷെ അവരൊക്കെ തിരിച്ചു വരുന്നു. രവി ഏകനായ ദൂരം മുഴുവൻ സഞ്ചരിച്ചിട്ടും ഗ്രാമത്തിൽ തിരിച്ചെത്തുന്നു, കുഞ്ഞുണ്ണിയെത്തുന്നു, താപസചന്ദ്രൻ നഗരത്തിൽ നദിക്കരെ ദുർഗ്ഗയുടെ സംരക്ഷണത്തിൽ കിടന്നുറങ്ങുന്നു.

അവർ സഞ്ചരിച്ചെത്തിയ ദൂരങ്ങളിൽ നിലനിന്നുപോകാൻ അവർക്കു കഴിയുന്നില്ല എന്നതാണ് വാസ്തവം. അവരുടെ അസിനാറ്റി ദൂർത്തോടൊപ്പം അവർ സഞ്ചരിച്ച ദൂരം കൂടെ കൂട്ടിയാൽ അവരവിടെ നിന്നേനെ, അതിലും മുകളിലായി നിന്നേനെ. പക്ഷെ അത് കുറക്കേണ്ടി വരുന്നു എന്നതാണ് സത്യം. അവർക്കും അടുത്ത തലമുറക്ക് കുറച്ചുകൂടി മുൻപോട്ടു പോകാമായിരിക്കും.

ഈ ദൂരം, കുറയ്‌ക്കേണ്ട ദൂരത്തെ കഴിഞ്ഞും സഞ്ചരിച്ചു ചിലതൊക്കെ ബാക്കിവയ്ക്കാനാകുക എന്നതാണ് മനുഷ്യന്റെ വെല്ലുവിളി. അത് മുൻപിൽ വയ്ക്കുകയാണ് വിജയൻ ചെയ്യുക.       

Thursday, May 11, 2017

ഗോസ്വാമി ഓലിയിടുമ്പോൾ


സ്റ്റെയ്റ്റ് ബാങ്കിന്റെ രാവിലത്തെ സർക്കുലർ കണ്ടു അന്തംവിട്ടുനിൽക്കുമ്പോഴാണ് ഒരു സുഹൃത്ത് വിളിച്ചത്. ഇത് ബാങ്കിന്റെ ബിസിനസിനെ ബാധിക്കില്ലേ എന്ന സംശയം ഞങ്ങൾ പരസ്പരം പറഞ്ഞു. "നിങ്ങൾക്കെന്താണ് തോന്നുന്നത്, അങ്ങിനെ ഒരു ബാങ്ക് ചെയ്യുമോ?," സുഹൃത്ത് എന്നോട് ചോദിച്ചു.

സാധാരണ ഗതിയിൽ ഉത്തരം നെഗറ്റിവാകേണ്ടതാണ്. ഇത്രയധികം വലിയ, ഇത്രയധികം മനുഷ്യജീവിതങ്ങളുടെ ഭാഗമായ, ഇത്രയധികം ഭാവിയിലേക്ക് നോക്കിയിരിക്കുന്ന ഒരു ബാങ്കിന്റെ അധികാരികൾ ആത്മഹത്യാപരമായ തീരുമാനം എടുക്കുമോ? 'ഇല്ല' എന്ന ഉത്തരമാണ് സ്വാഭാവികമായും എന്റെ നാക്കിൽനിന്നും അപ്പോൾത്തന്നെ വരേണ്ടത്.

പക്ഷെ അങ്ങിനെയൊരു ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. കാരണം എനിക്ക് പല സംവിധാനങ്ങളെയും പഴയപോലെ വിശ്വാസമില്ല. ഒരു വാണിജ്യബാങ്ക് മാത്രമായ സ്റ്റെയ്റ്റ് ബാങ്കിനേക്കാൾ എത്രയോ  പ്രൊഫഷണലായ, നിയമത്താൽത്തന്നെ സ്വയംഭരണാവകാശമുള്ള, ലോകത്തിലെ മികച്ച കേന്ദ്രബാങ്കുകളിലൊന്നായ ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെയും ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട ഭരണ സംവിധാനമുള്ള ധനകാര്യ വകുപ്പിന്റെയും തീരുമാനമെടുക്കാൻ പ്രക്രിയയെ വിശ്വസിച്ചാണ് ഞാൻ നോട്ടുപിൻവലിക്കൽ തീരുമാനത്തെ ആദ്യം അനുകൂലിച്ചത്. പക്ഷെ അവരെയെല്ലാം നോക്കുകുത്തികളായി  നിർത്തി ഭരണകൂടം എടുത്ത തീരുമാനമാണ് എന്ന് പിന്നീട് മനസിലായി.

എത്രയോ അവധാനതയോടെ മാത്രം തീരുമാനമെടുക്കുന്ന, മൊത്തതിൽ ബഹുമാനിക്കപ്പെടുന്ന സംവിധാനങ്ങളെ തൃണവൽക്കരിക്കാൻ കഴിഞ്ഞ ഭരണകൂടത്തിന് എസ് ബി ഐ യെ വന്ധ്യംകരിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.അതുകൊണ്ടുതന്നെ ആ ചോദ്യത്തിനുള്ള ഉത്തരം എളുപ്പമായിരിക്കില്ല.

***
ഇത്തരമൊരു ആശയപ്രതിസന്ധി എങ്ങിനെ എന്നെ ബാധിച്ചു എന്നത് എനിക്കൊരു പ്രശ്നമാണ്. എനിക്കതിനൊരു മറുപടിയെ ഉള്ളൂ: എന്നെ ദുര്ബലനാക്കുന്നത് ഭരണകൂടത്തിന്റെ ആക്രാന്തമല്ല. ഒരു ഭരണകൂടത്തിനും അനന്തകാലം ദുർഭരണം നടത്താനാകില്ല എന്ന കാര്യത്തിൽ എനിക്കിപ്പോഴും സംശയമില്ല; ഭരിക്കപ്പെടുന്നവർ സമ്മതിച്ചില്ല എങ്കിൽ.  

ഇന്ത്യയിലെ സാധാരണ മനുഷ്യരെക്കുറിച്ച് എനിക്ക് സംശയമില്ല. നിത്യജീവിതത്തിലെ ദുരിതങ്ങൾക്കുമേൽ ചായം പൂശിക്കൊടുക്കുന്ന  ഭരണാധികാരിയെ അവർ ഒരുവേള വിട്ടുവീഴ്ചയോടെ, കാരുണ്യത്തോടെ  നോക്കിയെന്നിരിക്കും; തിരിച്ചടിയ്ക്കു സമയമാകുന്നതുവരെ. കാൽശരായിയും പാപ്പാസുമണിഞ്ഞെത്തിയ വിദഗ്ധരുടെ എക്സൽ ഷീറ്റുകളുടെമേൽ പരുക്കൻ തഴപ്പായ വിരിച്ചവരിരിക്കും, കണക്കു ചോദിക്കാൻ. അധികമൊന്നും വേണ്ട, ഓരോ കളത്തിലും മുൻപുള്ള കളത്തിൽ വച്ചതിന്റെ ഇരട്ടി നെന്മണി മാത്രം മതിയെന്ന ലളിതമായ ആവശ്യമേ അവർക്കുണ്ടാകൂ.  

എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊരു കൂട്ടരാണ്: മാധ്യമങ്ങൾ. മറ്റൊരവസ്‌ഥയാണ്: അവരുടെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത. ഒരു ചോദ്യം പോലും ചോദിക്കപ്പെടുന്നില്ല; ഒരു സംശയം പോലും ഉന്നയിക്കപ്പെടുന്നില്ല, ഒരന്വേഷണം പോലും നടക്കുന്നില്ല. നുണകളുടെ ഘോഷയാത്രയ്ക്ക് അകമ്പടി പാടുകയാണവർ മിക്കവാറും പേർ.

അല്ലെങ്കിൽ നോക്കൂ, എന്തൊക്കെയായിരുന്നു നോട്ടുനിരോധനം നടപ്പാക്കുമ്പോൾ ലക്‌ഷ്യം,ആയി പറഞ്ഞിരുന്നത്? കള്ളപ്പണം പിടിക്കൽ, കള്ളനോട്ടു നിർമ്മാർജ്ജനം, ഭീകരപ്രവർത്തനം, നക്സലുകളെ ഒതുക്കൽ. എന്തായി? ആരെങ്കിലും പറഞ്ഞോ? ഞാൻ കേട്ടില്ല. ആരെങ്കിലും ചോദിച്ചോ? അതും കേട്ടില്ല. ഞാനും ചോദിച്ചില്ല. ചോദിക്കാതെ, പറയാതെ നമ്മൾ ചിലതൊക്കെ കേൾക്കുന്നു. അത്രമാത്രം.  

അത്രമാത്രമോ? അല്ല. ഈ വിഷയങ്ങളിലും കനമുള്ള മൗനം നിറയുമ്പോഴും പത്രങ്ങളിലും ചാനലുകളിലും വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു. അവയ്ക്കു പിറകെ ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു. ഒക്കെ നല്ലതിനാണെന്നു കരുതി നമ്മൾ കാത്തിരിക്കുന്നു. അല്ലെങ്കിൽ അവതാരകനെ കുറച്ചു ചീത്ത വിളിക്കുന്നു. കാക്കത്തൊള്ളായിരം പത്രങ്ങളിൽ ഏതിലെങ്കിലുമൊക്കെ വരുന്ന പരമാബദ്ധങ്ങളെപ്പറ്റി പത്രത്തെയും/ചാനലിനെ, അതിന്റെ മുതലാളിയെ നമ്മൾ കീറിമുറിക്കുന്നു. കഴിഞ്ഞു. സുഖം.

നരേന്ദ്രമോദി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട നമ്മൾ പകരം അർണബ് ഗോസ്വാമി ചെയ്യുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരു മരണം നടന്നു മൂന്നര വർഷ കഴിയുമ്പോൾ അതിൽ സത്യം ഇനിയും പുറത്തുവരാത്തതെന്ത്  എന്ന ചോദ്യത്തിന് അതിനു ആദ്യത്തെ അരക്കൊല്ലം അധികാരത്തിലിരുന്ന ഭരണാധികാരിയോട് ചോദിക്കണം എന്നുപറഞ്ഞു അയാൾ കുതറിയോടുന്നു. നമ്മൾ ആ ഓട്ടത്തെ കുറ്റപ്പെടുത്തുന്നു.    

മാധ്യമങ്ങൾക്കു സമൂഹത്തിന്റെ അജണ്ട സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പക്ഷെ വ്യാജ അജണ്ട നിർമ്മാണത്തിന് കൂട്ടുനിൽക്കാൻ, ശരിയായ അജണ്ടയെ ഒളിപ്പിച്ചുവയ്ക്കാൻ അതിനു കഴിയും. അവർ നിശ്ശബ്ദരാകുമ്പോഴും ഒച്ചവയ്ക്കുമ്പോഴും നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു.

അജണ്ട സൃഷ്ടിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു കാവൽ നിൽക്കുന്ന നായ്ക്കളാണ് മാധ്യമങ്ങൾ. ആ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കൾ സംഘടിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തമുള്ള വേലക്കാരും. അവർ ആ ജോലി ചെയ്യുന്നില്ല എന്നത് നമ്മളെ അസ്വസ്‌ഥരാക്കേണ്ടതാണ്. ചില വഷളൻ വക്രീകരണങ്ങളെ വക്കീലന്മാരെക്കൊണ്ട് തല്ലിച്ച് എല്ലാം ശരിയാക്കാം എന്ന് കരുതുന്ന ശുദ്ധ മനുഷ്യരോടല്ല ഞാനിതു പറയുന്നത്.    

ചോദ്യങ്ങൾ ചോദിക്കാനുള്ള ഇടം, ചോദ്യങ്ങളും, നമ്മൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

Wednesday, May 18, 2016

തെരഞ്ഞെടുപ്പ്: പണച്ചിലവില്ലാതെ ഒരു പ്രവചനം

എങ്ങിനെയുണ്ടാകും?

( സ്റ്റാർ എന്നാൽ കഷ്ടിച്ചു രക്ഷപ്പെടാം എന്നർത്ഥം)
   
എൽ ഡി എഫ്

ഉദുമ
കാഞ്ഞങ്ങാട്
തൃക്കരിപ്പൂർ
പയ്യന്നൂർ
കല്യാശ്ശേരി
തളിപറമ്പ
കണ്ണൂർ
മട്ടന്നൂർ
ധർമ്മടം
തലശ്ശേരി
കുത്തുപറമ്പ  
നാദാപുരം
പേരാമ്പ്ര
ബേപ്പൂർ
സുൽത്താൻ ബത്തേരി
കല്പെറ്റ
കൊയിലാണ്ടി
തിരുവമ്പാടി
ബാലുശ്ശേരി
എലത്തൂർ
കോഴിക്കോട്  സൌത്ത്
കോഴിക്കോട്  നോർത്ത്
കുന്ദമംഗലം
താനൂർ
പെരിന്തൽമണ്ണ
പൊന്നാനി
ത്രിത്താല
ഷോർണൂർ
ഒറ്റപ്പാലം
കോങ്ങാട്
ആലത്തൂർ
ചേലക്കര
മലമ്പുഴ
പാലക്കാട്‌
തരൂർ
നെന്മാറ
ചിറ്റൂർ
കുന്നംകുളം
വടക്കാഞ്ചേരി
തൃശൂർ
നാട്ടിക
ഇരിഞ്ഞാലക്കുട
പുതുക്കാട്
കൈപ്പമങ്ങലം
ചാലക്കുടി
കൊടുങ്ങല്ലൂർ
കുന്നത്തുനാട്
വൈപ്പിൻ
ത്രിപ്പൂണിത്തുറ
കൊച്ചി
മുവാറ്റുപുഴ
കോതമംഗലം
പിറവം
പീരുമേട്
ദേവികുളം
വൈക്കം
ഏറ്റുമാനൂർ
അരൂർ
ആലപ്പുഴ
അമ്പലപ്പുഴ
കായംകുളം
മാവേലിക്കര
ചെങ്ങന്നൂർ
കുന്നത്തൂർ
കൊട്ടാരക്കര
പത്തനാപുരം
തിരുവല്ല
റാന്നി
അടൂർ
ചവറ
പുനലൂർ
ചടയമംഗലം
കുണ്ടറ
കൊല്ലം
ഇരവിപുരം
വർക്കല
ആറ്റിങ്ങൽ
ചിരയിങ്കീഴ്
നെടുമങ്ങാട്
വാമനപുരം
കാട്ടാക്കട
നേമം
നെയ്യാറ്റിൻകര
പാറശാല
അഴീകോട്   *
കുറ്റ്യാടി *
ചേർത്തല *
ചാത്തനൂർ*
കഴക്കൂട്ടം *
മാനന്തവാടി *
മങ്കട *
തിരൂർ *
ഗുരുവായൂർ *

യു ഡി എഫ്

മഞ്ചേശ്വരം
കാസർഗോഡ്‌
നിലമ്പൂർ
വണ്ടൂർ
വടകര
കൊടുവള്ളി
കൊണ്ടോട്ടി
മഞ്ചേരി
മലപ്പുറം
ഏറനാട്
വേങ്ങര
വള്ളിക്കുന്ന്
തിരൂരങ്ങാടി
കോട്ടക്കൽ
മണ്ണാർക്കാട്
മണലൂർ
ഒല്ലൂർ
പെരുമ്പാവൂർ
അങ്കമാലി
ആലുവ
കളമശ്ശേരി
എറണാകുളം
തൃക്കാക്കര
ഉടുമ്പഞ്ചോല
തൊടുപുഴ
കടുതുരുതി
കോട്ടയം
പുതുപ്പള്ളി
കുട്ടനാട്
ചങ്ങനാശ്ശേരി
കാഞ്ഞിരപ്പള്ളി
കോന്നി
പറവൂർ*
അരുവിക്കര*
പേരാവൂർ*
തിരുവനന്തപുരം*
കോവളം*
പാല*
ഇടുക്കി*
കരുനഗപ്പള്ളി *
ഹരിപ്പാട് *
ഇരിക്കൂർ *
പട്ടാമ്പി *
തവനൂര് *
ആറന്മുള *
പൂഞ്ഞാർ: PC George
വട്ടിയൂർക്കാവ് : Undecided 

Sunday, May 15, 2016

എന്തുകൊണ്ട് ഇടതുപക്ഷം

1.
അറുപത് വർഷം എന്നത് ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ചരിത്രത്തിൽ വളരെ നീണ്ട ഒരു കാലയളവല്ല. മനുഷ്യരുടെ ദുരിതത്തിന് പൂർണ്ണമായും അറുതി വരുത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിന് പ്രശ്നത്തിന്റെ അരികുകൾ പരിഹരിക്കാൻ മാത്രം മതിയാകുന്ന കാലയളവാണ് ഇത്. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും താരതമ്യേന മെച്ചപ്പെട്ട ജീവിതം മിക്കവാറും മനുഷ്യർക്ക്‌ ഉറപ്പു വരുത്തുന്നത്.

അത്യപൂർവ്വമായ കാലവസ്ഥയാൽ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. എങ്കിലും ഭൂരിപക്ഷം മനുഷ്യരുടെ ദുരിതത്തിനോ നിത്യജീവിതത്തിലെ അനിശ്ചിതാവസ്ഥയ്ക്കോ രണ്ടു നൂറ്റാണ്ടു മുൻപുവരെ ലോകത്തെങ്ങുമുള്ള മറ്റു ദരിദ്ര ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇവിടെയും കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. ജനാധിപത്യ-സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും മറ്റനേകം ഘടകങ്ങളുടെയും ഫലമായി ഈ നാട് കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ കുറെയേറെ മെച്ചപ്പെട്ടു. ആ പുരോഗതിയുടെ ആക്കം കൂടിയതും ഭൂരിപക്ഷം മനുഷ്യര്ക്കും അതിന്റെ പ്രയോജനം ലഭിച്ചു തുടങ്ങിയതും ജനാധിപത്യ ഭരണക്രമം സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ്.

2.
മഹാത്മാഗാന്ധിയെ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളിൽ ഒന്നാണു ജോൺ റസ്കിൻ എഴുതിയ Unto This last എന്ന പുസ്തകം. കൂലിക്കാരെ തെരഞ്ഞു തെരുവിലെത്തിയ ഒരു വീട്ടുകാരന്റെ കഥ പറയുന്ന ബൈബിൾ കഥയാണ്‌ ആ പുസ്തകത്തിന്റെ ആധാരം. ഒരു നാണയം കൂലിയ്ക്കാണ് അയാൾ രാവിലെ പണിക്കാരനെ വിളിച്ചത്. പിന്നീട് മൂന്നു മണിക്കൂർ ഇടവിട്ട്‌ അയാൾ രണ്ടുപ്രാവശ്യം കൂടി പണിക്കാരെ വിളിച്ചു; കൂലി ഒരു നാണയം തന്നെ. 

വൈകുന്നേരമായപ്പോൾ അയാൾ കൂലികൊടുക്കാൻ പണിക്കാരെ വിളിച്ചു. അവസാനത്തെ ആളെ ആദ്യം വിളിച്ചു, ഒരു നാണയം കൂലി കൊടുത്തു. അപ്പോൾ മറ്റുള്ളവർ പ്രതീക്ഷിച്ചു തങ്ങൾ കൂടുതൽ ജോലി ചെയ്തു അതിനാൽ തങ്ങൾക്കു കൂടുതൽ കൂലി ലഭിക്കും എന്ന്. എന്നാൽ വീട്ടുകാരൻ എല്ലാവര്ക്കും ഒരു നാണയം തന്നെ കൊടുത്തു.

ആദ്യം വന്നയാൾ പിറുപിറുത്തു: അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. വീട്ടുകാരന്റെ മറുപടി ഇതായിരുന്നു: "സ്‌നേഹിതാ, ഞാൻ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു നാണയത്തിനല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?"

പ്രത്യക്ഷത്തിൽ അനീതി എന്ന് തോന്നാവുന്ന, മെറിറ്റൊക്രസിയെ നിരാകരിക്കുന്ന, പൊതുബോധത്തെ തലകുത്തി നിർത്തുന്ന ഒരു തീരുമാനമാണ് വീട്ടുകാരന്റെത്, പക്ഷെ അവസാനത്തെയാൾക്കും വരെ ജീവിക്കാനവകാശമുണ്ടെന്നും സാധ്യതകൾ ലഭിക്കുന്നവർക്കും അതുപയോഗിക്കുന്നവർക്കും മാത്രമല്ല, സാധ്യതകൾ കിട്ടാത്തവർക്കും ഈ ലോകത്ത് അന്തസായി ജീവിക്കാനുള്ള അവകാശമുണ്ടെന്നുമുള്ള ഒരു നീതിശാസ്ത്രമാണ് അയാൾ മുന്നോട്ടുവയ്കുന്നത്. ഒരു പക്ഷെ സാമൂഹ്യനീതി എന്ന് നമ്മൾ വിളിക്കുന്ന പ്രതിഭാസത്തിന്റെ യുക്തിപൂർവ്വമായ വിശദീകരണം. 

അവസാനത്തെയാൾക്കും നീതി ലഭിക്കുക എന്നതായിരിക്കണം ഓരോ ഭരണകൂടത്തിന്റെയും ലക്ഷ്യം. അത് ഒരു സുപ്രഭാതത്തിൽ നടക്കില്ല. സമ്പത്തിന്റെ പുനക്രമീകരണം, അവസരങ്ങളുടെ ലഭ്യത എന്നിവയൊന്നും ഉടനടി വിപ്ലവങ്ങൾകൊണ്ട്  സാധ്യമാകില്ല എന്നതിന് ചരിത്രം സാക്ഷി. വളരെ സാവധാനത്തിലുള്ള, പലപ്പോഴും വേദനാജനകമായ ഒരു ജനാധിപത്യപ്രക്രിയയാണത്, ഒരുപക്ഷെ നിരാശാജനകവും  നിരാശാജനകവും. പക്ഷെ അതല്ലാതെ മെച്ചപ്പെട്ട മറ്റൊരു മാർഗ്ഗം ചരിത്രത്തിൽനിന്നും എനിക്ക് കണ്ടെടുക്കാൻ പറ്റുന്നില്ല.

കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം കേരളം ഭരിച്ചവർ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി നേടിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ചില വലിയ കാൽവയ്പ്പുകൾ നമ്മൾ നടത്തി. ചിലത് അവയുടെ പ്രാഥമിക ലക്‌ഷ്യം നേടി, ചിലവ അപൂർണ്ണമായി തുടരുന്നു. തിരിഞ്ഞു നോക്കുമ്പോൾ എല്ലാവർക്കും കാഴ്ച 20/20 ആണ് എന്നൊരു തമാശയുണ്ട്.     ദളിതന് പത്തു സെന്റ്‌ കൊടുത്ത് അവരെ പറ്റിച്ചില്ലേ എന്ന് ഇന്ന്, 40 വർഷങ്ങൾക്കു ശേഷം, നോക്കുമ്പോൾ ന്യായമായും തോന്നാം.  കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയാൽ എല്ലാമായൊ? നെൽവയൽ നീര്ത്തട സംരക്ഷണ നിയമം കൊണ്ട് വന്നിട്ട് അതിന്റെ ഉദ്ദേശ്യം മുഴുവൻ സാധിച്ചോ എന്ന് ചോദിക്കാം. 

ഇല്ല, എങ്കിലും അത്രയുമായി എന്നാണ് എന്റെ ഉത്തരം. 

3. 
കേരളത്തിൽ ഇക്കാലമത്രയും ഭരണം നടത്തിയ പാർട്ടികൾ എല്ലാവരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്, മാറി മാറി ഭരിച്ചവരാണ്. അതുകൊണ്ടുതന്നെ ഇക്കാലം കൊണ്ട് കേരളം നേടിയ നേട്ടങ്ങൾക്കും ഗുണദോഷങ്ങൾക്ക് രണ്ടു കൂട്ടരും ഉത്തരവാദികളാണ്. 
ഭൂപരിഷകരണ നിയമം, വിദ്യാഭ്യാസ ബന്ധ നിയമം, നെൽവയൽ നീർത്തട സംരക്ഷണ നിയമം എന്ന് തുടങ്ങി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ നിയമ നിർമ്മാണങ്ങൾക്കും കര്ഷകത്തൊഴിലാളി പെൻഷൻ, മാവേലി സ്റ്റോർ തുടങ്ങിയ നടപടികൾക്കും നേതൃത്വം നല്കിയ ഇടതു പക്ഷ പാർട്ടികൾക്ക് ഇതിൽ വലിയൊരു പങ്കിന്റെ ഉടമസ്ഥാവകാശം ഉണ്ട്; വൻകിട സ്ഥാപനങ്ങളും സംരംഭങ്ങളും തുടങ്ങിവയ്ക്കുകയോ പൂര്ത്തീകരിക്കുകയോ ചെയ്ത കോൺഗ്രസിനും അവരുടെതായ റോൾ ഉണ്ട്.

എന്നാൽ അവസാനത്തെ ആളിനെയും കരുതാൻ ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾക്ക് അതിനു കഴിഞ്ഞില്ല എങ്കിൽ അതിനു നടത്തിയ ശ്രമത്തിൽ അയാൾക്ക് ഗുണമുണ്ടായില്ല എങ്കിൽ അത് ഭരണകൂടത്തിന്റെ വീഴ്ചയാണ്; ആ വീഴ്ച തുറന്നു കാണിക്കപ്പെടെണ്ടതാണ്, എതിർക്കപ്പെടെണ്ടതാണ്.

അതുകൊണ്ടുതന്നെ കേരളത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ബി ജെ പിയും സംഘ് പരിവാറും ഈ വീഴ്ചകൾ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നത് വളരെ ന്യായമായ രാഷ്ട്രീയ പ്രവർത്തനമാണ്. പക്ഷെ നിർഭാഗ്യവശാൽ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതല്ല. ഭരണകൂടവീഴ്ച്ചകളെ രാഷ്ട്രീയമായല്ല, മതപരവും സാമുദായികവുമായി ചിത്രീകരിച്ച് സമൂഹത്തെ വിഭജിക്കുക അങ്ങിനെ എളുപ്പം നേട്ടമുണ്ടാക്കുക എന്ന അപകടകരമായ പ്രവർത്തനമാണ് ഇപ്പോൾ പരിവാർ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹത്തുഇലെ ഓരോ ചലനവും സാമുദായികമായി വിലയിരുത്തപ്പെടുന്നു, ഓരോ മനുഷ്യന്റെയും പ്രാഥമിക സ്വത്വം അയാളുടെ മതം/സമുദായം ആകുന്നു,.

അതിന്റെ ഫലം ഭീതിജനകമാണ്: അഴുക്കു ചാലിലെ ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജീവൻ വെടിഞ്ഞ മറ്റൊരു തൊഴിലാളിയ്ക്ക് സർക്കാർ  നല്കിമെന്നു പ്രഖ്യാപിച്ച ആശ്വാസത്തെ സാമുദായികമായി ചിത്രീകരിക്കപ്പെട്ട നാട് മാത്രമല്ല കേരളം ഇപ്പോൾ, അങ്ങിനെ ചിത്രീകരിച്ചതിനെ പരസ്യമായി ന്യായീകരിക്കുന്ന ആളുകൾ ധാരാളമുള്ള നാടുകൂടെയാണ്. 

സമുദായ പാർട്ടികൾക്ക് ഭരണത്തിൽ പ്രാമാണ്യം നൽകിയും സമുദായ പ്രീണനം എന്ന് വ്യാഖ്യാനിക്കാവുന്ന പ്രവർത്തനങ്ങൾ മത്സരിച്ച് നടത്തിയും കൊച്ചു കൊച്ചു രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ബി ജെ പി യുടെ ഈ അധമരാഷ്ട്രീയ പ്രവർത്തനത്തിന് ഊർജ്ജം നൽകുന്നത് പ്രധാനമായും യു ഡി എഫാണ്. അരുവിക്കരയിലെ മത്സരത്തിൽ ബി ജെ പി യാണ് മുഖ്യ എതിരാളി എന്ന അപകടകരമായ പ്രസ്താവന ഉമ്മൻ ചാണ്ടി നടത്തിയതു ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിന് നല്കിയ ഉന്മേഷം ചെറുതല്ല. അതേ കൌശലം അദ്ദേഹം ഈ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നതു കണ്ടു.   

ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് - എല് ഡി എഫ് സർക്കാറുകൾ അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിക്കാറുണ്ട്.

യു ഡി എഫ് വന്നാൽ:

സമുദായ പാർട്ടികൾക്ക് സര്ക്കാരിന്റെമേലുള്ള സ്വാധീനം ഇതിലും പതിന്മടങ്ങാകും. ഓരോ തീരുമാനവും ഇതിലുമധികം സാമുദായികമായി വ്യാഖ്യാനിക്കപ്പെടും. ഓരോ നടപടിയും വർഗീയതയ്ക്ക് വളമാകും.ഓരോ പൗരനും അയാളുടെ കേവല മത സ്വത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അളക്കപ്പെടുക എന്ന ഭീഷണമായ അവസ്ഥ കേരളത്തിലുണ്ടാകും. ബി ജെ പി യുടെ വർഗീയ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കപ്പെടും. ഇടതുപക്ഷത്തിന്റെ നയങ്ങളുടെ നിലനില്പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

എൽ ഡി എഫ് വന്നാൽ:
മത-സാമുദായിക സമ്മർദ്ദങ്ങൾ കുറയും; ബാക്കിയുള്ളവയെ ചെറുത്തുനില്ക്കാൻ പൊതുസമൂഹത്തിന്റെ സഹായത്തോടെ ഇടതുപക്ഷത്തിന് കഴിയും.
ഇടതുപക്ഷ സർക്കാർ സ്വാഭാവികമായി നടത്തുന്ന പ്രവർത്തനങ്ങൾ പോലും പുരോഗതിയുടെ ഗുണഫലങ്ങൾ അവസാനത്തെയാളിലും എത്തിക്കാനുള്ള വഴിയാകും. വീഴ്ചകൾ തിരുത്താനും പ്രവർത്തനങ്ങളുടെ അക്കൌന്ടബിലിട്ടി നിലനിർത്താനും ഇടതുപക്ഷം നിർബന്ധിതമാകും.
സംഘ് പരിവാർ സംഘടനകള്ക്ക് അവരുടെ വർഗീയ-വിഭാഗീയ മുദ്രാവാക്യങ്ങൾക്ക് വേരുപിടിക്കാനുള്ള അന്തരീക്ഷം ഇല്ലാതാകും; അവർക്ക് പിടിച്ചു നിൽക്കണമെങ്കിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ തന്നെ വേണ്ടിവരുംഎന്ന നില വരും.

ഇതിന്റെയർത്ഥം ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകും എന്നല്ല. അങ്ങിനെയൊരു വിശ്വാസവും എനിക്കില്ല. പക്ഷെ നമ്മുടെ നാടിനെ അപകടകരമായ സാമുദായിക-മത വിഭജനത്തിലെയ്ക്ക് നയിക്കുന്ന തരത്തിലുള്ള നയങ്ങളും സമീപനങ്ങളും ഇടതുപക്ഷം പിന്തുടരാൻ സാധ്യതയില്ല. വർഗീയ രാഷ്ട്രീയത്തിനായി അവർ ഈ നാടിന്റെ മണ്ണ് ഉഴുതു മറിച്ചു കൊടുക്കില്ലഎന്നാണു എന്റെ പ്രതീക്ഷ.

4.
അവസാനത്തെ മനുഷ്യനും നീതിയുറപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ ഭരണകൂടത്തിനുമുണ്ട്. അത് പക്ഷെ ഒരു നീണ്ട പ്രക്രിയയാണ്. അതിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. പക്ഷെ അതിന്റെ പേരിൽ, എലിയെ കൊല്ലാനായി ഇല്ലം ചുടേണ്ട ആവശ്യമില്ല എന്നാണ് എന്റെ പക്ഷം. ശരിയായ രാഷ്ട്രീയത്തിന് പരിഹരിക്കാനാവുന്ന പ്രശ്നങ്ങളെ കേരളത്തിനുള്ളൂ. 

അവയെ വഷളാക്കാതിരുന്നാൽ മതി. 
അത്രയൊക്കെയേ വേണ്ടൂ താനും.

അതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം

Tuesday, April 26, 2016

വരൂ, ചരിത്രത്തോട് യുദ്ധം ചെയ്തു കളിക്കാം

മിനിമം പത്തു ചോദ്യമാണ് ഇപ്പോൾ നാട്ടുനടപ്പ്. ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സുധീരനും  മുതൽ കിരൺ തോമസ്‌ വരെ അങ്ങിനെയാണിപ്പോൾ. ആർക്കും ഉത്തരം ഒന്നും തന്നെ കിട്ടുന്നതായി പക്ഷെ കാണുന്നില്ല. അതുകൊണ്ട് ഞാൻ ചോദ്യങ്ങള;ഉടെ എണ്ണം കുറച്ചു: ഒരു  ചോദ്യം, രണ്ടു  ഉപചോദ്യം. സുധീരനോടാണ് ചോദ്യം. ഉമ്മൻ ചാണ്ടിയ്ക്കോ ചെന്നിത്തല്കയ്ക്കോ എന്റെ സുഹൃത്തും കുറ്റ്യാടിയിലെ കോൺഗ്രസുകാരനുമായ ഷംസീറിനൊ ഒക്കെ വേണമെങ്കിൽ ഉത്തരം പറയാം.

ഉപചോദ്യത്തിൽ തുടങ്ങാം.

1977-ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകൾ ആരെസ്സെസ്സുമായി ചേർന്നില്ലേ എന്ന് ശ്രീ സുധീരൻ ചോദിക്കുന്നു. ചേർന്നു എന്നാണ് എന്റെ ഉത്തരം. അങ്ങിനെ ചേർന്നത് അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു എന്ന കാര്യം ശ്രീ സുധീരൻ നിഷേധിക്കില്ലല്ലോ. (ആറെസ്സെസ്സുകാരുടെയും കമ്യൂനിസ്ടുകളുടെയും ഒപ്പം തടവറ മുറി പങ്കിട്ടവരിൽ ജമായത്തെ ഇസ്ലാമിക്കാരും ഉണ്ടായിരുന്നു എന്ന് വായിച്ചതോർക്കുന്നു..എന്തൊരു കൂട്ടുകെട്ട്, അല്ലെ? അത് പോട്ടെ). അടിയന്തിരാവസ്ഥ തെറ്റായി പോയി എന്ന് കോൺഗ്രസ് പിന്നീട് പശ്ചാത്തപിച്ചിട്ടുണ്ട്. ഗുവാഹത്തി എ ഐ സി സി യിൽ എതിർത്തു സംസാരിച്ച എ കെ ആന്റണി സഞ്ജയ്‌ ഗാന്ധിയുടെ നോട്ടപ്പുള്ളിയായി; കെ പി സി സി പ്രസിഡന്റ്റ് ആയതു കാരണം തല്ലു കിട്ടിയില്ലെന്നും പി സി ചാക്കോയ്ക്ക് മറ്റും കിട്ടി എന്നും കേട്ടിട്ടുണ്ട്). എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചെതിർത്തു എന്ന കാരണം കൊണ്ടാണ് 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റതും അടിയന്തിരാവസ്ഥ പിൻവലിച്ചതും.

ഉപചോദ്യം 2: അടിയന്തിരാവസ്ഥ തുടരേണ്ടിയിരുന്നുവോ?

പിണറായിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിയില്ലേ എന്ന് വീയെസ്സിനോട് ഉമ്മൻ ചാണ്ടി ചോദിക്കുന്നു. മാറ്റി, അത്രേയുള്ളൂ. 1978-ഇൽ തങ്ങളുടെ പാർട്ടിയായ അറസ് കോൺഗ്രസ് ഇന്ദിരാ ഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സുധീരന്റെ നേതാവായിരുന്ന എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു. അത്ര തീവ്രമായിരുന്നു ഇന്ടിരയോടും അടിയന്തിരാവസ്ധയോടുമുള്ള എതിർപ്പ്. അതിനു ശേഷം സി പി എമ്മിനോട് കൂടി 1980-ഇൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് രൂപം കൊടുത്തു. രണ്ടു കൊല്ലം തികയുന്നതിനു മുൻപ് അവിടം വിട്ടു 1981-ഇൽ കോൺഗ്രസിനോട് ചേർന്നു യു ഡി എഫ് ഉണ്ടാക്കി. 1982-ഇൽ  ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ അവർ പ്രസിഡന്റായ കോൺഗ്രസിൽ ലയിച്ചു.

ഉപചോദ്യം 1: ഇന്ദിരാ ഗാന്ധിയോടുള്ള നിലപാട് മാറ്റിയാണോ മാറ്റാതെയാണോ ആന്റണിയും സുധീരനും കൂട്ടരും കോൺഗ്രസിൽ ചേർന്നത്?

ഇനി ചോദ്യം:

1990 നവംബര് 7-നു ലോക്സഭയിൽ ഒരു വിശ്വാസ വോട്ടു നടന്നു. അന്ന് പ്രധാനമന്ത്രി ആയിരുന്ന വി പി സിംഗ് ആയിരുന്നു ആ വിശ്വാസ പ്രമേയം  അവതരിപ്പിച്ചത്. തർക്കത്തിൽ പെട്ട് കിടന്നിരുന്ന രാമജന്മ ഭൂമിയുടെ പൂട്ട്‌  രാജീവ് ഗാന്ധി  തുറന്നു കൊടുത്തതിനെത്തുടർന്നു അവിടെ രാമ ക്ഷേത്രം സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു അന്ന് ബി ജെ പി അധ്യക്ഷനായിരുന്ന ലാൽ കൃഷ്ണ അദ്വാനി ഒരു രഥയാത്ര നടത്തി. 1990 സെപ്റ്റംബർ 25-നു ഗുജറാത്തിലെ സോമനാധിൽ തുടങ്ങി പതിനായിരം കിലോമ്മീറ്റർ സഞ്ചരിച്ച് ഒക്ടോബർ 30-നു അയോധ്യയിൽ അവസാനിക്കുന്ന ഒരു യാത്രയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. അന്ന് രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള കർസേവ തുടങ്ങും എന്നായിരുന്നു ബി ജെ പി പ്രഖ്യാപിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ടത്തിൽ വച്ച് ഏറ്റവും രക്തരൂഷിതമായ ഒരു വർഗീയ ധ്രുവീകരണ പരിപാടിയായിരുന്നു  ഈ നാടിന്റെ ഹൃദയഭൂമിയിലൂടെ അപകടകാരിയായ അദ്വാനി നടത്തിയത്. കടന്നുപോകുന്ന വഴികളിൽ എങ്ങും ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും വിതച്ച് അക്രമത്തിനും ചോര ചൊരിച്ചിലിനും കാരണമായ രഥയാത്ര തടയണം എന്ന് പല കോണിൽ നിന്നും ആവശ്യം ഉയർന്നു. ബി ജെ പി യ്ക്ക് അത് ഏതുവിധേനയും ലാഭമുള്ള ഏർപ്പാടായിരുന്നു: യാത്ര പൂർത്തിയാക്കിയാൽ സ്വന്തം വർഗീയ അജണ്ടയ്ക്കു ലഭിച്ച പിന്തുണയായി അത് വ്യാഖ്യാനിക്കാം. തടഞ്ഞാൽ അതുവച്ചു രക്തസാക്ഷി  പരിവേഷം അണിയാം.  എന്നാൽ ബി ജെ പി യുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ചിരുന്ന വി പി സിംഗ് സർക്കാരോ, അദ്ദേഹത്തിൻറെ പാർട്ടിയായ ജനതാ ദളോ യാത്ര തടയും എന്ന് ബി ജെ പി കരുതിയില്ല. പക്ഷെ അങ്ങിനെ നടന്നില്ല. സിംഗിന്റെ പാർട്ടിയായ ജനതാ ദളിന്റെ ഭരണത്തിലുണ്ടായിരുന്ന ബീഹാറിലെ സമസ്തിപ്പൂരിൽ വച്ച് വച്ച് സംസ്ഥാന സർക്കാർ യാത്ര തടഞ്ഞു, അദ്വാനിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ബി ജെ പി കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. വി പി സിംഗ് സർക്കാരിനോട് വിശ്വാസ വോട്ടു നേടാൻ രാഷ്ട്രപതി ആർ വെങ്കട്ട രാമൻ ആവശ്യപ്പെട്ടു.  ലോക്സഭയിലെ കക്ഷി നില ഇങ്ങിനെയായിരുന്നു.

കോൺഗ്രസ്: 197
ജനതാദൾ: 79
ബി ജെ പി: 85
സിപിഎം: 33

വിശ്വാസ വോട്ടിന്റെ കണക്ക് ഇങ്ങിനെ:
അനുകൂലമായി: 152
എതിർത്ത്: 356.

വി പി സിംഗ് സർക്കാർ രാജിവച്ചു.

ചോദ്യം: ഇന്ത്യയുടെ മതേതരത്വത്തിന് കടുത്ത വെല്ലുവിളി ഉയർത്തി ഒരു വർഗീയവാദി നടത്തിയ  അക്രമയാത്ര തടഞ്ഞ സർക്കാരിനെ താഴെയിറക്കാൻ  അതേ വർഗീയവാദിയ്ക്കും അയാളുടെ പാർട്ടിയ്ക്കുമൊപ്പം ലോക്സഭയിൽ കൈ പൊക്കി അയാളുടെ ഇംഗിതം  സാധിച്ചു കൊടുത്തവരിൽ കോൺഗ്രസുകാർ ഉണ്ടായിരുന്നോ?


ചോദ്യങ്ങൾ കഴിഞ്ഞു. ഒരൊറ്റ കാര്യം കൂടി.

വി പി സിംഗ് സർക്കാർ രാജിവച്ചു, പിന്നെ വന്ന ചന്ദ്രശേഖർ സർക്കാരിനെ കോൺഗ്രസ് വീഴ്ത്തി. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ഇതേ അദ്വാനി വീണ്ടും ഒരു യാത്ര നടത്തി, അതിന്റെയൊടുക്കം, 1992 ഡിസംബർ 6-നു, ബാബറി മസ്ജിദ് തകർത്തു . അങ്ങിനെ ഒരു കോൺഗ്രസ് പ്രധാനമന്ത്രി  തുറന്നുകൊടുത്ത വഴിയിലൂടെ യാത്ര തുടങ്ങി, തടഞ്ഞ ഒരു കോൺഗ്രസിതര പ്രധാനമന്ത്രിയെ കോൺ ഗ്രസ് സഹായത്തോടെ അരിഞ്ഞു വീഴ്ത്തി, മറ്റൊരു കോൺഗ്രസ്  പ്രധാനമന്ത്രിയുടെ കാലത്ത് ബി ജെ പി അവരുടെ ലക്ഷ്യം സാധിച്ചെടുത്തു.

മഹാത്മാ ഗാന്ധിയുടെ വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബറി മസ്ജിദിന്റെ വീഴ്ച എന്ന് മുൻരാഷ്‌ട്രപതി കെ ആർ നാരായണന്റെ വിലയിരുത്തൽ ശരിയോ തെറ്റോ എന്ന് ഞാൻ ചോദിക്കുന്നില്ല.

കാരണം ചരിത്രം കൊണ്ടുള്ള യുദ്ധം തമാശുകളിയല്ല. ഉറപ്പില്ലാത്ത അജണ്ടയും പാളയത്തിൽ പടയുമായി ഇറങ്ങുന്നവർക്ക് ഒട്ടും എളുപ്പവുമല്ല.


Monday, January 25, 2016

ലളിതാകുമാരിയെന്ന വാൾ

ഭരണഘടനയും നിയമവുമൊക്കെ പലപ്പോഴും എട്ടിലെ പശു ആകുകയും നീതി ദരിദ്രന് നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്ത്യയിലെമ്പാടുമുണ്ട്. നീതിനിർവ്വഹണത്തിന്റെ ആദ്യ വാതിലായ ആയ പൊലിസ് സ്റ്റേഷനുകൾ തന്നെയാണ് ആദ്യം കൊട്ടിയടയുക. തനിക്കെതിരെ ആക്രമണം നടന്നു എന്നൊരാൾ കഴിയുമെങ്കിൽ പൊലിസ് സ്റ്റേഷനിൽ ചെന്ന് പറയില്ല, കാരണം അപ്പുറത്തുള്ളയാൾ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താൻ തയ്യാറായെങ്കിൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലിസ് പലപ്പോഴും തയ്യാറാവില്ല. ദളിതനോ മുസ്ലിമോ പിന്നൊക്കക്കാരനോ ആണെങ്കിൽ പറയുകയും വേണ്ട. പലതരം ഒഴിവുകഴിവുകൾ പറഞ്ഞും അന്വേഷണം നടത്തിയും കാലം കഴിക്കുകയാണ് പതിവ്.
 ലളിതാകുമാരി കേസിൽ ഈ കാര്യമാണ് സുപ്രീം കോടതി പ്രാഥമികമായി പരിഗണിച്ചത്.

 ലളിതാകുമാരി എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പൊലിസ് നടപടിയ്ക്കെതിരെ ആ പെൺകുട്ടിയുടെ അച്ഛൻ നടത്തിയ നിയമപോരാട്ടത്തിന്റെ ഒടുവിലാണ് ഒരു ഗുരുതര കുറ്റകൃത്യത്തെക്കുറിച്ച് (cognisable offence) അറിവ് ലഭിച്ചാൽ ലഭിച്ചാൽ പൊലിസ് എന്തുചെയ്യണം എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്‌ സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

കുറ്റകൃത്യത്തെക്കുറിച്ച് പരാതി കിട്ടിയാൽ പോലീസ് എന്തുചെയ്യണം എന്നത് വിശദീകരിക്കുന്ന ക്രിമിനൽ നടപടിച്ചട്ടം 154-ആം വകുപ്പ് വ്യാഖ്യാനിച്ചാണ് ചീഫ് ജസ്റ്റിസ് പി സതാശിവം അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ 2013 നവംബർ 12-ന്‌ സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വിവേചനാധികാരം ഉണ്ടോ എന്ന കാര്യം കൂടി കോടതിയുടെ പരിഗണയ്ക്ക് വന്നു.

വിധി ഇതാണ്.

ഒന്ന്: ഗുരുതര കുറ്റകൃത്യം നടന്നു എന്ന വിവരം കിട്ടിയാൽ ഉത്തരവാദപ്പെട്ട പൊലിസ് ഉദ്യോഗസ്ഥൻ നിർബന്ധമായും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കണം. പ്രാഥമികാന്വേഷണം നടത്താൻ പാടില്ല അക്കാര്യത്തിൽ അയാൾക്ക്‌ വിവേചനാധികാരം ഇല്ല. അങ്ങിനെ ചെയ്തില്ലെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കാം.

(Registration of FIR is mandatory under Section 154 of the Code, if the information discloses commission of a cognizable offence and no preliminary inquiry is permissible in such a situation.)

രണ്ട്:  കിട്ടുന്ന വിവരം കൊണ്ട് ഗുരുതരം കുറ്റകൃത്യം നടന്നു എന്ന കാര്യം വെളിവാകുന്നില്ല, കൂടുതൽ അന്വേഷണം ആവശ്യമുണ്ട് എന്ന് വരികിൽ അക്കാര്യം മാത്രം കണ്ടുപിടിക്കാൻ ഒരു പ്രാഥമികാന്വേഷണം ആകാം
("If the information received does not disclose a cognizable offence but indicates the necessity for an inquiry, a preliminary inquiry may be conducted only to ascertain whether cognizable offence is disclosed or not."

പ്രാഥമികാന്വേഷണം: ചില കേസുകളിൽ പ്രാഥമികാന്വേഷണം നടത്താം. പക്ഷെ അത്തരം അന്വേഷണം 7 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. (പിന്നീടത് 45 ദിവസമാക്കി). അതിനുശേഷം എഫ് ഐ ആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. രജിസ്റ്റർ ചെയ്യേണ്ട എന്നാണ് തീരുമാനമെങ്കിൽ അക്കാര്യം പരാതിക്കാരനെ അറിയിക്കണം. ഇങ്ങിനെ പ്രാഥമികാന്വേഷണം നടത്താവുന്ന അഞ്ചുതരം കേസുകൾ കോടതി പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. അവ ഇവയാണ്: കുടുംബ/വിവാഹ കേസുകൾ, വാണിജ്യ വിഷയങ്ങൾ, ചികിത്സാപിഴവ്, അഴിമതി, കാലപ്പഴക്കം വന്ന കേസുകൾ.


 ഈ വിധിയിൽ പക്ഷെ കോടതി അതി വിചിത്രമായ ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. പ്രാഥമികാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ കുറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതി. അതായത് അതൊരു ഗുരുതര കുറ്റകൃത്യമാണോ അല്ലയോ എന്ന കാര്യം മാത്രം. തെളിവിന്റെയും മോഴിയുടെയും വിശ്വാസ്യതയും ആധികാരികതയും മറ്റും എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനുശേഷം അന്വേഷിച്ചാൽ മതി. "The scope of preliminary inquiry is not to verify the veracity or otherwise of the information received but only to ascertain whether the information reveals any cognizable offence."

അതിനെ ഞാൻ ഇങ്ങിനെ വിശദീകരിക്കും. ഒരു അബ്കാരി കോൺട്രാക്ടർ മന്ത്രിയ്ക്ക് പണം കൊടുത്തു എന്നൊരാൾ പരാതിപ്പെട്ടാൽ അക്കാര്യത്തിൽ തെളിവ് പരിശോധിക്കേണ്ടതില്ല, പണം കൊടുത്തത് കൈക്കൂലി ആയാണോ എന്നന്വേഷിച്ചാൽ മതി. ആണെങ്കിൽ കേസെടുക്കണം, കാരണം അത് കുറ്റകൃത്യമാണ്. അതല്ല, പാർട്ടിയ്ക്ക് സംഭാവന കൊടുത്തതാണ് എന്ന് പറഞ്ഞാൽ കേസേടുക്കേണ്ട, കാരണം സംഭാവന കൊടുക്കുന്നതോ വാങ്ങുന്നതോ കുറ്റമല്ല.

(ഈ വിധിയുടെ അടിസ്ഥാനത്തിൽ ബാബുവിന്റെ കേസിൽ വിജിലൻസിന് സംഭവിച്ച വീഴ്ച വളരെ ഗുരുതരമാണ്. ഇവിടെ പലതരം ഹർജികൾ മാത്രമല്ല ക്രിമിനൽ നടപടിച്ചട്ടം 164 അനുസരിച്ച് ബിജു നല്കിയ സ്റ്റെറ്റ്മെന്റ് ഉണ്ട്, അതിൽ കൊടുത്തത് കൈക്കൂലിയാണ് എന്ന് പറയുന്നുണ്ട്. അതായത് ഒരു ഗുരുതര കുറ്റകൃത്യം നടന്നു എന്ന് അങ്ങിനെ വരുമ്പോൾ അങ്ങിനെ വന്നാൽ പ്രാഥമികാന്വേഷണത്തിനു നില്ക്കാതെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയുണ്ട്. സുപ്രീംകോടതി ഒഴികെ വേറെ ഏതു കോടതിയിൽ പോയാലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുക എന്നതല്ലാതെ ജഡ്ജിമാർക്കു മറ്റു വഴികൾ ഉണ്ടെന്നു എന്റെ വളരെ പരിമിതമായ നിയമജ്ഞാനം വച്ചു തോന്നുന്നില്ല.)

ഇവിടെയാണ്‌ പ്രശ്നം. ഒരു മന്ത്രിയ്ക്കെതിരെ അഴിമതി ആരോപണം ആരെങ്കിലും വിജിലൻസ് വകുപ്പിന് നൽകിയാൽ മന്ത്രിയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യേണ്ടിവരും. പിന്നീട് അതേ വിജിലൻസ് തന്നെ കേസ് അന്വേഷിക്കുകയും ചെയ്യും. മന്ത്രി അംഗമായ മന്ത്രിസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയ്ക്ക് നീതിയുക്തവും നിക്ഷ്പക്ഷമായ അന്വേഷണം നടത്താൻ പറ്റില്ല എന്ന തോന്നൽ നാട്ടിലുണ്ടാകും, അങ്ങിനെ വന്നാൽ മന്ത്രി രാജിയ്ക്കേണ്ടിവരും.

അതായത്, ഒരാരോപണത്തിന്റെ പേരിൽ, തെളിവുകളുടെ ആധികാരികത ആരും പരിശോധിക്കുക പോലും ചെയ്തില്ലെങ്കിലും ഒരാൾ പുറത്തുപോകേണ്ടിവരും. ഓരോ ഭരണാധികാരിയുടെയും തലയ്ക്കു മുകളിൽ ഇതൊരു ഡമൊക്ലീസ് വാളുപോലെ തൂങ്ങിനിൽക്കുന്നുണ്ടാകും. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നതെങ്കിലും ഇത് സാമാന്യനീതിയ്ക്ക് നിരക്കുന്ന കാര്യമല്ല.

 എന്ത് ചെയ്യാം?

 രണ്ട് വഴികളാണ് എനിക്ക് തോന്നുന്നത്.

1. പ്രാഥമിക അന്വേഷണം നടത്തുന്ന ഏജൻസി തെളിവുകളുടെ ആധികാരികത പരിശോധിച്ച് അന്വേഷണം നടത്താൻ പറ്റുന്ന കേസ് ആണോ എന്ന് സ്വന്തമായി വിലയിരുത്തുക. തെളിവുകൾ ശക്തമാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ കേസ് കോടതിയുടെ അനുവാദത്തോടെ അവസാനിപ്പിക്കുക.

2. ലോകായുക്തയുടെ അധികാരപരിധി വിപുലീകരിച്ച് അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനുള്ള സമഗ്ര സംവിധാനത്തിന് രൂപം കൊടുക്കുക. വിജിലൻസിനെ ലോകായുക്തയുടെ കീഴിൽ കൊണ്ടുവരിക. അങ്ങിനെ വരുമ്പോൾ എഫ് ഐ ആർ രജിസ്റ്റർ ചെയ്താലും മന്ത്രിയ്ക്ക് അന്വേഷണത്തെ സ്വാധീനിക്കാൻ തത്വത്തിലെങ്കിലും സാധ്യമല്ല.  അന്വേഷണത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചെങ്കിൽ മാത്രമേ അധികാര സ്ഥാനത്തുള്ള തുടർച്ച ഒരു വിഷയമാകുന്നുള്ളൂ.

 ഒരാൾ ഭരണാധികാരിയാകുന്നത് ജനാധിപത്യപ്രക്രിയയിലൂടെയാണ്. അഴിമതിക്കാരനായ ഭരണാധികാരി ജനാധിപത്യത്തിന്റെ ശത്രുവാണ്; അയാളെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കുന്നതും ജനാധിപത്യപ്രക്രിയയിലൂടെയാവണം.

Wednesday, October 8, 2014

പേറ്റന്റ് കൊള്ള

മോഡി ഒബാമ സംയുക്ത പ്രസ്താവനയിൽ നിന്ന്:

ട്രേഡ് പോളിസി ഫോറത്തിന്റെ ഭാഗമായി ഉന്നതതല ബൌദ്ധിക സ്വത്തവകാശ പ്രവര്ത്തന സമിതി രൂപീകരിക്കാൻ രണ്ടു നേതാക്കന്മാരും തീരുമാനിച്ചു. ആവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനും സാങ്കേതിക കാര്യങ്ങൾ തീരുമാനിക്കുന്നതുനും ഈ സമിതി വാര്ഷിക യോഗങ്ങൾ നടത്തും.

ചെറിയ കാര്യമല്ല. അമേരിക്കൻ കുത്തകകല്ക്ക് തോന്നിയപോലെ ലാഭമുണ്ടാക്കാൻ ഇന്ത്യൻ പേറ്റന്റ്‌ നിയമങ്ങൾ അനുവദിക്കുന്നില്ല എന്ന പരാതി പണ്ട് മുതലേ അമേരിക്കയ്ക്കുണ്ട്. അക്കാര്യത്തിൽ ഇന്ത്യയിൽ പൊതുസമ്മതമായ നിലപാടുണ്ട്. പലപ്പോഴും അമേരിക്കാൻ മരുന്ന് കമ്പനികളുടെ കൊള്ളയിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ രക്ഷപ്പെടുത്തുന്നത് ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങളാണ്.

ആരുമറിയാതെ ആണവ കരാർ രൂപപ്പെടുത്തിയ മൻമോഹൻ സിങ്ങുപോലും നാട്ടിലെ പൊതു സമ്മിതി ലംഘിക്കാൻ തയ്യാറാകാതിരുന്ന വിഷയത്തിലാണ് മോഡി പോയി തലവയ്ക്കുകയും അമേരിക്കയുമായി ചേർന്ന് സംയുക്ത സമിതി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നത്. അവശ്യ മരുന്നുകളുടെ വില നിയന്ത്രണം അതിനായുള്ള സമിതിയിൽ നിന്ന് നീക്കം ചെയ്ത ഉത്തരവിനെ ഇതിന്റെയൊക്കെ ഫലമായി കാണേണ്ടി വരും.

സ്വച്ച് ഭാരത്നെന്നൊക്കെ പറഞ്ഞു ചൂലെടുക്കുംപോഴും, സ്വദേശി ജാഗരൻ എന്ന് പറഞ്ഞു മസിലു പെരുപ്പിക്കുമ്പോഴും ഇത്തരം ചില പണികൾ കൂടി മോഡി ഒപ്പിക്കുന്നത് കാണാതെ പോകരുത്